Friday, April 4, 2008

നഷ്ടങ്ങള്‍

പകലന്തിയോളം പാടത്ത്
പണികഴിഞ്ഞെത്തുന്ന പണിയാളുകള്‍
കൊയ്തുകൂട്ടുന്ന കറ്റയും നെല്ലും
കാഴ്ചയില്‍ നിന്നെങ്ങോ മാഞ്ഞുപോയി।

പത്തായപുരയില്ല,നെല്ലിന്‍‌മണമില്ല
പഞ്ഞക്കര്‍ക്കിടകത്തിന്‍ ദാരിദ്രമില്ല.
സുഭിക്ഷതമാത്രം ,ആഡംബരങ്ങളും
സുഖദുഃഖങ്ങള്‍ പങ്കുവെയ്ക്കാന്‍ ഏകാന്തതമാത്രം।

പാടവരമ്പിലൂടെ ഓടികളിക്കുന്ന
പാവാടകാരിയായി ഞാന്‍ ഇന്നുമാറി।
ഓലപമ്പരവും , ചാടുവണ്ടിയും
ഓട്ടമത്സരങ്ങളും ഓര്‍മ്മയില്‍ എത്തുന്നു।

അംബരചുംബിരികള്‍ക്കരികിലായി നില്‍ക്കുമ്പോള്‍
അമ്മതന്‍ താരാട്ടിനായി ദാഹം
മഴയത്തു പൊഴിയുന്ന മാങ്ങയും ആഞ്ഞിലിചക്കയും
മടിയില്‍ പറക്കുവാന്‍ കൊതിക്കുന്നു ഞാന്‍ .

Monday, March 31, 2008

ഓര്‍മകള്‍ ormakal

ഓര്‍മകള്‍ തന്നില്‍ പൊന്നൂഞ്ഞാല്‍ ചാര്‍ത്തിയ
ഓര്‍മ്മകളെ ഓര്‍ത്തുപോകുന്നു
ഓലപള്ളിക്കൂടത്തില്‍ ഒന്നായി നാം
ഓടികളിച്ചതും ഓര്‍മയില്ലേ?

അലിന്‍‌ച്ചുവട്ടില്‍ പലവട്ടം നാം
ആയിരം സ്വപ്‌നങ്ങള്‍ പങ്കുവച്ചില്ലേ ?
ആവഴിവന്ന കാതരയാം തെന്നല്‍
ആരയോനോക്കി കടന്നു പോയി ।

ദിനങ്ങള്‍ രാത്രികള്‍ വര്‍ഷങ്ങള്‍ അകലവേ
ദിനങ്ങള്‍ താണ്ടവേ ഞാനറിഞ്ഞില്ല
ദിനകര കതിരുകള്‍ പ്രഭതീര്‍ന്നുവെന്നു
ദീപ്തമായ തിരിയും കെട്ടുപോയി।

കാത്തിരുപ്പിന്‍ സുഗന്ധവുംപേറി
കാലപ്രവാഹത്തില്‍ അകന്നുപോയി നാം
കാണില്ലൊരിക്കലും എന്നറിയാമെങ്കിലും
കണ്ടുമുട്ടമെന്ന ഓര്‍മകള്‍ക്കെന്നും സുഗന്ധം...